എന്നാല്‍, ഇതാ വന്നിരിക്കുന്നു മറ്റൊരു സിനിമ! ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നാണ് അതിന്റെ പേര്. 65 രൂപ കൊടുത്ത് തിയേറ്ററില്‍ പോയി പടം കണ്ടത് ആലോചിച്ച് എനിക്ക് ഇപ്പോഴും ഒരു മനസ്സമാധാനം കിട്ടുന്നില്ല.
എന്റര്‍ടെയിനര്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണ് ഇത്തരം സിനിമകളെങ്കിലും അത് ആസ്വാദകരെ എന്റര്‍ടെയ്ന്‍ ചെയ്‌തോ എന്നത് പരമപ്രധാനമായ ചോദ്യമാണ്. ജോഷിയാണ് സംവിധായകന്‍. വര്‍ണശബളമായ (ഇടി)പടങ്ങള്‍ സംഭാവന ചെയ്തയാളാണ് അദ്ദേഹം. ട്വന്റി ട്വന്റി ടീം തന്നെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെയും ശില്‍പ്പികള്‍. സിബി കെ തോമസ്, ഉദയകൃഷ്ണ തിരക്കഥയെഴുതിയ സിനിമയില്‍ മോഹന്‍ലാല്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിവരാണ് മറ്റ പ്രധാന താരങ്ങള്‍.
ഓരോ കഥാപാത്രത്തിന്റെയും സംഭാഷണത്തില്‍ നിഴലിക്കുന്ന കൃത്രിമത്വം പ്രേക്ഷകനു പെട്ടെന്നു തിരിച്ചറിയാം. ദിലീപും (ജോജി എന്ന കഥാപാത്രം) ചില
യിടങ്ങളില്‍ കനിഹയുമാണ് ഇതിനൊരു അപവാദം. ഈ പിഴവ് സംഭാഷണമെഴുതുന്നതില്‍ തുടങ്ങി, സംവിധാനത്തില്‍ തൊട്ട് താരങ്ങളുടെ അശ്രദ്ധ വരെ ചെന്നു നില്‍ക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. ജഗതി തരക്കേടില്ലാത്തെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. സത്യം പറയാമല്ലോ. ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായ വില്ലേജ് ഓഫിസര്‍ മാത്രമാണ് സിനിമയിലെ ആകെ ആശ്വാസം. ജഗതി വളരെ കുറച്ചു സമയത്തേക്കേ സിനിമയിലുള്ളൂ.ഓരോ താരത്തിനും വേണ്ടി കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നു എന്നതല്ല, അത് ഏച്ചുകെട്ടിയ പോലെ മുഴച്ചു നില്‍ക്കുന്നു എന്നതാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ പ്രധാനപോരായ്മ. ലക്ഷ്മി റായിക്ക് എന്താണ് ഈ സിനിമയില്‍ പങ്ക്? മീനാക്ഷി (കാവ്യാമാധവന്‍) തന്റെ പ്രിയപ്പെട്ടവനായ ജോജി (ദിലീപ്)യെ വിളിക്കാന്‍ മോഹന്‍ലാലിനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുന്നു. അതു കിട്ടാതാവുമ്പോള്‍ മീനാക്ഷി മോഹന്‍ലാലിന്റെ ഗുണ്ടാസ്വഭാവത്തെ കുറ്റം പറയുന്നു. അപ്പോള്‍ മോഹന്‍ലാല്‍ ഓര്‍മകളിലേക്ക് വഴുതി വീഴുന്നു. അങ്ങനെ രണ്ടു പാട്ടുകളില്‍ മാത്രം ആടാനും പാടാനുമായി ലക്ഷ്മി റായ് വരുന്നു, പോവുന്നു. ഇത് ഒരു ഉദാഹരണം മാത്രം. റഷീദ് റഹ്്മാന്‍ (ബാബു ആന്റണി) ഇത്തരത്തിലുള്ള മറ്റൊരു കഥാപാത്രം. സുരേഷ് ഗോപിയും മോഹന്‍ലാലുമൊക്കെ ഇത്രയും ലാഘവത്തോടെ ഈ പ്രായത്തില്‍ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതു ശരിയല്ല. ശരത് കുമാര്‍ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവവും മറ്റൊന്നല്ല.
സിനിമയിലെ ഹാസ്യം കണ്ടാല്‍ ചങ്കു കലങ്ങിപ്പോവും. സുരാജ് വെഞ്ഞാറമൂടിന്റെ പതിവു ഞഞ്ഞാപിഞ്ഞാ തമാശ തന്നെ ഇതിലും. സുരാജിന്റെ തമാശ സീനുകള്‍ വന്നപ്പോള്‍ ഞാന്‍ തിയേറ്ററിലെ മറ്റു പ്രേക്ഷകരുടെ പ്രതികരണം ശ്രദ്ധിച്ചു. ഭൂരിഭാഗം പേരും ഹൊ! എന്ന ഭാവത്തിലായിരുന്നു.
സ്ത്രീകഥാപാത്രങ്ങളെ സിനിമയുടെ നിറം കൂട്ടാന്‍ വേണ്ടി മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. സിനിമ മാര്‍ക്കറ്റ് ചെയ്യുന്നതും ഈ ഘടകം വച്ചാണ്. രണ്ടു ഗാനങ്ങള്‍ (മോഹം കൊണ്ടാല്‍ ഇന്നേതു പെണ്ണും, കര്‍ത്താവേ നീ കല്‍പ്പിച്ചപ്പോള്‍) മാത്രം വച്ചാണ് സിനിമയുടെ പരസ്യങ്ങള്‍ എന്നത് സിനിമയ്ക്ക് എത്ര കാമ്പുണ്ട് എന്നതിന്റെ വ്യക്തമായ സൂചകമാണ്.
തമിഴ് സിനിമ പതുക്കെ കൈയൊഴിയുന്ന സംഘട്ടനരംഗങ്ങളിലെ അതിമാനുഷികത്വം ജോഷിയും കൂട്ടരും സമൃദ്ധമായി പ്രയോഗിച്ചിരിക്കുന്നു. കഥയുമായി വിദൂരബന്ധം പോലുമില്ലാത്ത കഥാപാത്രവുമായി ശരത് കുമാര്‍ രംഗത്തെത്തുന്നു, അടിക്കുന്നു, ഇടിക്കുന്നു, വെടിവയ്ക്കുന്നു, പോവുന്നു.
ചുരുക്കത്തില്‍ പോസ്റ്ററില്‍ പറഞ്ഞ പോലെ; കാണികള്‍ ഒന്നടങ്കം പറയുന്നു- ഇതാണ് സനിമ.
എന്നാല്‍, സിനിമയിലെ സംഗീതസംവിധാനം മികച്ച രീതിയില്‍ നിര്‍വഹിച്ചതില്‍ ദീപക് ദേവിന് ആശ്വസിക്കാം. ശ്രദ്ധിക്കപ്പെടുന്ന പാട്ടുകളാണ് മൂന്നെണ്ണവും. ഇതില്‍ രണ്ടു പാട്ടുകള്‍ പ്രേക്ഷകര്‍ മൂളിപ്പാട്ടായി കൊണ്ടു നടക്കുകയും ചെയ്യുന്നു. കൈതപ്രത്തിന്റെ വരികള്‍ മോശമായിട്ടില്ല. എ വി അനൂപും മഹാ സുബൈറുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കണ്ണും കണ്ണും എന്നു തുടങ്ങുന്ന ശങ്കര്‍ മഹാദേവനും ശ്വേതയും ചേര്‍ന്നു പാടിയിരിക്കുന്നു. കര്‍ത്താവേ നീ കല്‍പ്പിച്ചപ്പോള്‍ എന്ന പഞ്ച് സോങ് ശങ്കറിനൊപ്പം പാടിയിരിക്കുന്നത് റിമിടോമിയാണ്. ഹിറ്റ് ഗാനമായ മിഴികളില്‍ നാണത്തിന് നിഖില്‍, രഞ്ജിത്ത്, റിമി എന്നിവര്‍ ശബ്ദം നല്‍കിയിരിക്കുന്നു. സയ്യാവേ എന്ന കംപോസര്‍ വേര്‍ഷന്‍ സോങ് ശങ്കറും ശ്വേതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
പിന്നാലെ ചൈനാ ടൗണ്‍ വരുന്നുണ്ട്. മറ്റൊരു സ്റ്റേജ് ഷോ ആണെന്നാണ് കേള്‍ക്കുന്നത്. സുകുമാരനെയും സോമനെയും നസീറിനെയുമൊക്കെ ഒരുമിച്ചുകൂട്ടി ഇതുപോലെയുള്ള സിനിമകള്‍ പിടിക്കുന്ന കീഴ്‌വഴക്കം പണ്ടുണ്ടായിരുന്നെന്നും ആ സമ്പ്രദായം പൊളിഞ്ഞുതുടങ്ങിയപ്പോഴാണ് വലിയ സാധ്യതകളുമായി മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വന്നതെന്നും കമല്‍ പറഞ്ഞതോര്‍ക്കുന്നു. ഈ പോക്ക് എന്തായാലും മലയാള സിനിമയ്ക്ക് ഗുണകരമാവുമെന്ന എനിക്ക് തോന്നുന്നില്ല.