Showing posts with label നൗപാദ. Show all posts
Showing posts with label നൗപാദ. Show all posts

Thursday, April 28, 2011

നൗപാദയുടെ ജൈവവൈവിധ്യത്തിന് മരണമണി മുഴങ്ങുന്നു

മനുഷ്യന്റെ അബദ്ധസഞ്ചാരത്തില്‍ ഒരു സുപ്രധാന ജൈവവൈവിധ്യ കേന്ദ്രത്തിനു കൂടി മരണമണി മുഴങ്ങിയിരിക്കുന്നു. ആയിരക്കണക്കിനു ഈ നാട്ടുകാരും മറുനാട്ടുകാരുമായ പക്ഷികളുടെ ഇഷ്ടസങ്കേതവും അപൂര്‍വ ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതവുമായ ആന്ധ്രപ്രദേശിലെ നൗപാദ ഗ്രാമത്തിലെ ചതുപ്പുനിലങ്ങളാണ് നിലനില്‍പ്പിനെ മറന്നുള്ള വികസനത്തില്‍ ഭീഷണി നേരിടുന്നത്. നൗപദയിലെ ചതുപ്പുനിലങ്ങളോടു ചേര്‍ന്ന് സ്വകാര്യകമ്പനി സ്ഥാപിക്കുന്ന ഊര്‍ജോല്‍പ്പാദന നിലയമാണ് ഒരിക്കലും കരകയറാനാവാത്ത ദുരവസ്ഥയിലേക്ക് നൗപദയെയും പരിസരപ്രദേശങ്ങളെയും തള്ളിയിടുന്നത്.

പക്ഷികളുടെ പറുദീസ
ശ്രീകകുളം ജില്ലയിലാണ് രാജ്യത്തെ സുപ്രധാന ജൈവവൈവിധ്യ സങ്കേതങ്ങളിലൊന്ന് എന്ന് ബോംബെ നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്)യുടെ സുപ്രധാന പക്ഷി മേഖല (ഐ.ബി.എ) പരിപാടി വഴി വിലയിരുത്തിയ നൗപദ സ്ഥിതി ചെയ്യുന്നത്. മേഖലയില്‍ മാത്രം കണ്ടുവരുന്നതും വിരുന്നെത്തുന്നതുമായ ആയിരക്കണക്കിനു പക്ഷികളുടെ അഭയസ്ഥാനമാണിത്. 15 മുതല്‍ 20 വരെ ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ള നൗപാദ തെളിനീലപുരം പെലിക്കന്‍ സങ്കേതത്തില്‍ നിന്ന് അഞ്ചു കി.മീ മാത്രം ദൂരെയാണ്. തദ്ദേശീയ പക്ഷിവര്‍ഗങ്ങളുടെ കേന്ദ്രമാണ് തെളിനീലപുരം.
ശാന്ത ബൊമ്മലി മണ്ഡലത്തിലെ കകറപള്ളിയിലാണ് നൗപദ. ഇതിനു തൊട്ടടുത്താണ് ഈസ്റ്റ് കോസ്റ്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഭവന്‍പാടു താപവൈദ്യുത നിലയം സ്ഥാപിക്കാനൊരുങ്ങുന്നത്. 2009 ഫെബ്രുവരി 11ന് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചു. രണ്ട് ഘട്ടങ്ങിലായി 2640 മെഗാവാട്ട് ശേഷിയുള്ള നിലയം നിര്‍മിക്കാനാണ് പദ്ധതി.

നിയമവാഴ്ച ചോദ്യംചെയ്യപ്പെടുന്നു
കടുത്ത നിയമലംഘനമാണ് കമ്പനി നടത്തുന്നതെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു. അനുമതി ലഭിക്കുന്നതിനു മുമ്പേ കമ്പനി മണ്ണുവാരലുള്‍പ്പെടെയുള്ള ജോലികള്‍ ആരംഭിച്ചു. പല തരത്തിലുള്ള ജോലികളും പുരോഗമിച്ചതോടെ നൗപദയിലെ തെളിനീര്‍ കറുത്തിരുണ്ടു. ബി.എന്‍.എച്ച്.എസ് നടത്തിയ പഠനത്തില്‍ തണ്ണീര്‍ത്തടത്തിലെ ജലം അപകടകരമാം വിധം മലിനീകരിക്കപ്പെട്ടു കഴിഞ്ഞതായി വ്യക്തമാവുകയും ചെയ്തു. 2009 ഫെബ്രുവരിയിലെ ഇ.ആര്‍.സി ജേണലിലും കമ്പനിയുടെ പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി. ചതുപ്പുനിലത്തിലേക്കൊഴുകുകയായിരുന്ന തെളഇനീര്‍ച്ചാലുകള്‍ നിര്‍മാണസ്ഥലത്തെ മലിനജലം ഒഴുക്കിക്കളയാനായി വഴിതിരിച്ചുവിട്ടു. ഇതിനായി ഒരു ഡൈവേര്‍ഷന്‍ കനാലും ഇവര്‍ നിര്‍മിച്ചു. ഉപ്പിന്റെ നേരിയ സാന്നിധ്യമുള്ള നൗപാദ ചതുപ്പുനിലത്തില്‍ തെളിനീര്‍ ഒഴുകിയെത്തേണ്ടത് സുപ്രധാനമായിരുന്നു. മേഖലയുടെ ജൈവവൈവിധ്യസംരക്ഷണത്തില്‍ ഈ നീര്‍ച്ചാലുകള്‍ സുപ്രധാനമായ പങ്കാണ് വഹിച്ചിരുന്നത്. വിവിധയിനം മല്‍സ്യങ്ങളുടെയും ഉരകങ്ങളുടെയും മറ്റ് സൂക്ഷമവും അതിസൂക്ഷമവുമായ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ഇത് അത്യമന്താപേക്ഷിതമാണ്. എന്നാല്‍, മലിനജലം ഒഴുകിപ്പരന്നതോടെ ഇവ മാത്രമല്ല, ഇവയെ ഭക്ഷിച്ചു കഴിഞ്ഞിരുന്ന പക്ഷികളുടെയും നില പരുങ്ങലിലായി. പ്രദേശത്തെ ഉപ്പിന്റെ സാന്നിധ്യം നിലനിര്‍ത്തിപ്പോന്ന നീര്‍ച്ചാലുകള്‍ അപ്രത്യക്ഷമായിത്തുടങ്ങിയപ്പോള്‍ നൗപാദയിലെയും പരിസരത്തെയും ജൈവവൈവിധ്യഘടന തകര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ചതുപ്പിലെ ഉപ്പിന്റെ അളവ് അപകടകരമായ അളവില്‍ ഉരുകയാണ്.

വനംമന്ത്രാലയത്തിന്റെ നിലപാട്
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ പരിശോധനസമിതി (ഇ.എ.സി) യാവട്ടെ, മാസങ്ങള്‍ നിരവധിയെടുത്താണ് പ്രശനം പഠിച്ചത്. നിരവധി തവം ഇവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇ.എ.സി പ്രശ്‌നത്തെ സമീപിച്ചതെങ്ങനെയെന്ന് ഇവരുടെ രണ്ടു യോഗങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. 2008 ഡിസംബറില്‍ ചേര്‍ന്ന ഇ.എ.സിയുടെ 36ാമത് യോഗത്തില്‍, വംശനാശഭിഷണി നേരിടുന്ന പക്ഷിവര്‍ഗങ്ങള്‍ കൂടുകെട്ടാനും മുട്ടയിടാനും ആശ്രയിക്കുന്ന വളരെ പ്രധാനപ്പെട്ട സങ്കേതമായാണ് നൗപാദയെ വിലയിരുത്തിയത്. സംരക്ഷണവും സൂക്ഷമപരിപാലനവും ആവശ്യമുള്ള അതുല്യമായ പാരിസ്ഥിക അസ്തിത്വം എന്നും വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍, പദ്ധതിക്ക് അനുമതി നിഷേധിക്കാന്‍ ഇ.എ.സി ഒരുക്കമല്ലായിരുന്നു. ചതുപ്പുനിലത്തില്‍ നിന്ന് പദ്ധതി ഒരല്‍പ്പം അകലേക്കു മാറ്റി കമ്പനിക്ക് പുതിയ പദ്ധതിനിര്‍ദേശം സമര്‍പ്പിക്കാമെന്ന് ഇ.എ.സി തന്നെ നിര്‍ദേശിച്ചു. അങ്ങനെ 2450 ഏക്കര്‍ സ്ഥലമെന്നത് കമ്പനി 1995 ഏക്കറായി ചുരുക്കി. പദ്ധതിയുടെ വടക്കുഭാഗത്ത് 500 ഏക്കര്‍ ചതുപ്പുനിലം ഒഴിവാക്കിയെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍, നേരത്തേ ഇ.എ.സി നിര്‍ദേശിച്ചതു പോലെ ആദ്യത്തേതില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും പുതിയ പദ്ധതി പ്രദേശത്തിനുണ്ടായില്ല. ഇ.എ.സിയാവട്ടെ അവരുടെ 40ാം യോഗത്തില്‍ പദ്ധതി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജലവും വൈവിധ്യവും തകര്‍ക്കുന്ന പദ്ധതിയുമായി മുമ്പോട്ടുപോയ കമ്പനി തന്നെ ഒരു പരിസ്ഥിതി സംരക്ഷണ സെല്ലും സ്ഥാപിച്ചുവെന്നതാണ് രസകരം. പാരിസ്ഥികാനുമതി നല്‍കുന്ന കത്തില്‍ നേരത്തേയുള്ള കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി, നൗപാദ നിലവിലോ ഭാവിയിലെ ദേശാടനപ്പക്ഷികളുടെ വഴിയല്ലെന്നും വലിയ പക്ഷികള്‍ ഈ പ്രദേശം ഉപയോഗിക്കുന്നില്ലെന്നും പരാമര്‍ശിച്ചിട്ടുണ്ടെന്ന് ഇന്ത്യാടുഗതര്‍.കോം വെളിപ്പെടുത്തുന്നു.

ആശങ്ക നീങ്ങുമോ?
പ്രശ്‌നമറിഞ്ഞ ദേശീയ വന്യജീവി ബോര്‍ഡ് സ്ഥലത്തേക്ക് വിദഗ്ധസംഘത്തെ അയച്ചതോടെ ഇ.എ.സി പല നിര്‍ണായകവിവരങ്ങളും മറച്ചുവച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നു കണ്ടെത്തി. പ്രദേശത്തുകൂടി ചുരുങ്ങിയത് ദേശാടനപ്പക്ഷികളുടെ 10 പാതകളെങ്കിലും കടന്നുപോവുന്നുണ്ടെന്നും ജൈവവൈവിധ്യത്തിന് അപകടം സംഭവിക്കാന്‍ പോവുകയാണെന്നും ബോര്‍ഡിന്റെ സംഘം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ചൂണ്ടിക്കാട്ടലുകള്‍ക്ക് അനുമതിയെ വെല്ലുവിളിക്കാനായില്ല.
ഇപ്പോള്‍ ദേശീയ പരിസ്ഥിതി അപ്പേലറ്റ് അതോറിറ്റി (എന്‍.ഇ.എ.എ)യില്‍ പാരിസ്ഥിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇ.എ.എസ് ശര്‍മ. ഈ വര്‍ഷം മാര്‍ച്ച് 18ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭാഗികമായി എന്‍.ഇ.എ.എ സ്റ്റേ ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എന്തായിരിക്കുമെന്നതിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. നേരത്തേ ദേശീയ വന്യജീവി ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അതോറിറ്റി ഉത്തരവായി ഇറക്കുകയും ചെയ്തു. എന്നാല്‍, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ പ്രദേശങ്ങളിലൊന്നിനെ കാലതാമസം കൂടാതെ സംരക്ഷിക്കുന്നതിനു പകരം പുതിയ വിദഗ്ധ സമിതിയെക്കൂടി നിയോഗിക്കുകയാണ് വനംപരിസ്ഥിതി മന്ത്രാലയം ചെയ്തത്.