Showing posts with label Art Deco. Show all posts
Showing posts with label Art Deco. Show all posts

Tuesday, June 14, 2011

സ്‌നേഹപൂര്‍വം ആര്‍ട്ട് ഡെക്കോയ്ക്ക്...

കുന്നംകുളം പട്ടണം. തിരക്കുപിടിച്ച പകലുകളും രാത്രികളും. നേരം പുലരുന്നതോടെ കുന്നംകുളം സ്റ്റാന്റിനു ചുറ്റുമായി കിടക്കുന്ന നഗരത്തിന്റെ ഒരു ദിവസത്തിനു ജീവന്‍ വയ്ക്കും. സ്റ്റാന്റിനു കിഴക്കുപടിഞ്ഞാറു ഭാഗങ്ങളില്‍ പൂക്കച്ചവടക്കാര്‍ വരും. സ്റ്റാന്റിനുള്ളിലെ വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഉഴുന്നുവടയുടെയും ചട്ണിയുടെയും മണമുയരും.
ഒന്നും രണ്ടുമായി പ്രത്യക്ഷപ്പെടുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് ബസ് സ്റ്റാന്റ് നിറഞ്ഞു കവിയും. തമിഴ് പേരുകളുള്ള കോഴിക്കാട് ബസ്സുകളും പാലക്കാട്ടേക്കും ഗുരുവായൂരിലേക്കുമുള്ള മയില്‍വാഹനം ബസ്സുകളും പൂങ്കുന്നം വഴി തൃശൂരിലേക്കു പോവുന്ന ബസ്സുകളും പയ്യെപ്പയ്യെ വടക്കാഞ്ചേരി റൂട്ടില്‍ പോവുന്ന ബസ്സുകളും സ്റ്റാന്റില്‍ നിറയുകയും ഒഴിയുകയും ചെയ്യും. ഈ ബസ്സുകളിലെ കിളികളും നാടിന്റെ നാനാഭാഗത്തുനിന്നുള്ള കുട്ടികളും കടലക്കച്ചടവക്കാരും ഭിക്ഷക്കാരുമൊക്കെയായി കുന്നംകുളം ബഹളമയമായ ഒരു ഒന്നാംക്ലാസ്സിന്റെ പ്രതീതി ജനിപ്പിക്കും. രാവിലെയും വൈകുന്നേരവും ഈ തിരക്ക് കുടും.
നഗരത്തില്‍ ഗുരുവായൂര്‍ റോഡില്‍ ഒരു പെട്രോള്‍ പമ്പുണ്ട്. അതിനു സമീപത്തായി വലത്തോട്ടു തിരിഞ്ഞ് കല്‍പ്പടവുകളിറങ്ങിച്ചെന്നാല്‍ എത്തുക ഇംഗ്ലീഷ് നോവലുകളിലൊക്കെ കണ്ടു പരിചയിച്ച ഒരു പഴയ വലിയ വീട്ടിലേക്കാണ്. ഏതാനും ചെടികളും ചെറിയൊരു പുല്‍ത്തകിടിയും മൂന്നു ഘട്ടങ്ങളിലായുള്ള എട്ടൊമ്പതു പടികളുടെ ഒരു വശത്തു കാണാം. നഗരത്തിന്റെ തിരക്കുകള്‍ എവിടെയോ പോയി ഒളിക്കുകയും മനസ്സില്‍ സ്വകാര്യതയുടെ ശാന്തത വന്നു മൂടുകയും ചെയ്യുന്ന അന്തരീക്ഷമാണവിടെ. ഈ വീടിന്റെ ഉമ്മറമാണ് ആര്‍ട്ട് ഡെക്കോ. ആശംസാ കാര്‍ഡുകളും സമ്മാനങ്ങളും വില്‍ക്കുന്ന, വേര്‍ത്തിരിക്കാനാവാത്ത പ്രത്യേകതകളുള്ള ഷോറൂമാണിത്. ചുവരുകളിലും സീലിങ്ങിലുമൊക്കെയായി കാര്‍ഡുകളും കരകൗശല വസ്തുക്കളും വിന്യസിച്ചിരിക്കുന്നു. സമയമെടുത്ത് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.
സമ്മാനങ്ങളെയും കാര്‍ഡുകളെയും കുറിച്ചോര്‍ക്കുമ്പോള്‍ കുന്നംകുളത്തെയും പരിസരങ്ങളിലെയും ചെറുപ്പക്കാരുടെ മനസ്സില്‍ തെളിയുന്ന ആ പൂമുഖം പക്ഷേ ഇപ്പോഴില്ല. അതു പൂട്ടിയിട്ട് രണ്ടു വര്‍ഷമായിരിക്കുന്നു. പൂട്ടി എന്നു പറയുന്നതു ശരിയല്ല. പഴയ ആര്‍ട്ട് ഡെക്കോയിലേക്ക് പെട്രോള്‍ പമ്പിനു തെക്കുഭാഗത്ത് കല്‍പ്പടികളിറങ്ങി താഴേക്കു പോവുകയാണു വേണ്ടിയിരുന്നതെങ്കില്‍, വടക്കുഭാഗത്തെ കെട്ടിടത്തിന്റെ മരപ്പടികള്‍ കയറി വേണം പുതിയ ആര്‍ട്ട് ഡെക്കോ.
പക്ഷേ, പഴയ അന്തരീക്ഷമല്ല. നഗരം പഴയതിന്റെ നൂറിരട്ടി തിരക്കുകളിലാണ്. ഈ തിരക്കുകളുടെ ശബ്ദവും ബഹളവും കടമുറിയിലേക്ക് അതിക്രമിച്ചു കയറും. കാര്‍ഡുകള്‍ ധാരാളം ഇപ്പോഴുമുണ്ടെങ്കിലും കൊച്ചുസമ്മാനങ്ങളൊന്നും കാര്യമായി കാണാനില്ല.
ആര്‍ട്ട് ഡെക്കോ സ്ഥലം മാറിയതറിയാതെയാണ് ഞാന്‍ കഴിഞ്ഞ മാസം സുഹൃത്തിനായി വിവാഹവാര്‍ഷിക ആശംസാ കാര്‍ഡ് വാങ്ങാന്‍ പഴയ പടവുകളിറങ്ങിച്ചെന്നത്. വാതിലിനു പുറത്ത് വലതുവശത്തായി കാര്‍ഡ് ഷോപ്പ് സ്ഥലംമാറിയതായി രണ്ടുവരി അറിയിപ്പ് ഒട്ടിച്ചിട്ടുണ്ട്. അത് വായിച്ചുതീരുമ്പോഴേക്കും വാതിലില്‍ അവിടുത്തെ ചേച്ചി പ്രത്യക്ഷപ്പെടുകയും കട മാറ്റിയ വിവരം അറിയിക്കുകയും ചെയ്തു. ഭക്ഷണത്തിനായി അടച്ച പുതിയ കട അവര്‍ തന്നെ വന്നു തുറന്നു തരുകയും ചെയ്തു.
ഡിഗ്രി കാളേജിലെ ആഘോഷങ്ങളും ഒറ്റയക്കും കൂട്ടായും ആര്‍ട്ട് ഡെക്കോയില്‍ വന്നതും പോയതുമൊക്കെ അപ്പോള്‍ ഓര്‍ത്തു. എം.ഡി, ശ്രീകൃഷ്ണ, എല്‍.എഫ്, വിവേകാനന്ദ, ഐ.സി.എ, വ്യാസ എന്നീ കോളേജുകളിലും മേഖലയിലെ സ്‌കൂളുകളിലും ഓഫിസുകളിലുമെല്ലാം ആര്‍ട്ട് ഡെക്കോയ്ക്ക് ആരാധകരുണ്ട്.
ഓര്‍മകള്‍ വെട്ടിയൊട്ടിച്ച ഒരു ആശംസാ കാര്‍ഡ്, സ്‌നേഹപൂര്‍വം ആര്‍ട്ട് ഡെക്കോയ്ക്ക് സമര്‍പ്പിക്കുന്നു.