അന്താരാഷ്ട്ര ആണവ വ്യാപാരരംഗത്തേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവിനു പ്രായോഗികമായി ആദ്യത്തെ അംഗീകാരം നല്‍കിയ രാജ്യമാണു ഫ്രാന്‍സ്. ഇന്ത്യയില്‍ ആണവ റിയാക്‌റ്ററുകള്‍ സ്ഥാപിക്കുന്ന കോടിക്കണക്കിനു രൂപയുടെ കരാറിലാണു ഫ്രഞ്ച് കമ്പനിയായ അറീവ ഒപ്പുവച്ചിരിക്കുന്നത്. പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്നുണ്ടായ ഉപരോധനടപടികളുടെ ഭാഗമായാണു 34 വര്‍ഷത്തേക്ക് അന്താരാഷ്ട്ര ആണവ വ്യാപാരരംഗത്ത് ഇന്ത്യക്ക് വിലക്കു വന്നത്. 2007 നവംബറിലാണ് ഇന്ത്യയിലെ ആണവവിപണിയില്‍ ഫ്രഞ്ച് കമ്പനികളുടെ കടന്നുവരവ് എളുപ്പമാക്കാനുള്ള നടപടികള്‍ക്കു ഫ്രഞ്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. 2009 സപ്‌തംബറില്‍ ഇരുരാജ്യങ്ങളും സിവില്‍ ആണവ സഹകരണ കരാര്‍ ഒപ്പുവച്ചു. തുടര്‍ന്ന് ഇന്തോ-ഫ്രഞ്ച് ആണവകരാര്‍ നിലവില്‍വരുകയും ചെയ്‌തു. ഇതിന്റെ തുടര്‍ച്ചയാണ് ഈ മാസമാദ്യം നടന്ന പ്രസിഡന്റ് നികൊളാസ് സര്‍കോസിയുടെ ഇന്ത്യാസന്ദര്‍ശനത്തിനിടെ ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ അറീവയും തമ്മില്‍ ഒപ്പുവച്ച കരാര്‍.
ആണവ ഇടപാടുകള്‍ക്കായുള്ള ചട്ടക്കൂട് സംബന്ധിച്ച പൊതുകരാറും ആണവോര്‍ജ സഹകരണം സംബന്ധിച്ച നാലു മറ്റു കരാറുകളുമാണു സര്‍കോസിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ രത്‌നഗിരി ജില്ലയിലെ ജൈതാപൂരില്‍ ആണവ റിയാക്‌റ്ററുകള്‍ സ്ഥാപിക്കുന്നതിന് അറീവയുമായി ഒപ്പുവച്ച കരാറാണ് ഇവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഇതോടൊപ്പം ആണവ ഗവേഷണം, ആണവസുരക്ഷ, ആണവാവശിഷ്ട പരിപാലനം എന്നീ മേഖലകളില്‍ കൂടുതല്‍ കരാറുകള്‍ തയ്യാറായിവരുകയുമാണ്.
രത്‌നഗിരിയില്‍ സ്ഥാപിക്കാന്‍ പോവുന്നത് സുരക്ഷിതമല്ലാത്തതും പ്രവര്‍ത്തനം പരിശോധിച്ച് ഉറപ്പുവരുത്താത്തതുമായ റിയാക്‌റ്ററുകളാണെന്ന ആരോപണമുയര്‍ന്നിരിക്കുകയാണ്. അറീവയുടെ റിയാക്‌റ്ററുകള്‍ക്കെതിരേ യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന പ്രതിഷേധം രത്‌നഗിരിയിലെ ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജൈതാപൂര്‍ ഭൂകമ്പമേഖലാ പ്രദേശമായതിനാല്‍ ഒരു ചെറിയ അശ്രദ്ധപോലും വന്‍ ദുരന്തത്തിനു കാരണമാവുമെന്നു ജനങ്ങളും പരിസ്ഥിതിപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. കൊങ്കണ്‍ ബച്ചാവോ സമിതിപോലുള്ള ജനകീയ പ്രതിരോധസംഘങ്ങള്‍ മേഖലയില്‍ അതിവേഗം കരുത്താര്‍ജിക്കുകയാണ്.
അറീവയും ഇന്ത്യയുടെ ആണവോര്‍ജ കോര്‍പറേഷനു(എന്‍.പി.സി.ഐ.എല്‍)മാണ് രത്‌നഗിരിയില്‍ റിയാക്‌റ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള രൂപരേഖാ കരാറില്‍ ഒപ്പുവച്ചത്. 10,000 മെഗാവാട്ട് ഊര്‍ജോല്‍പ്പാദനമാണു പദ്ധതിയുടെ ലക്ഷ്യം. അന്തിമലക്ഷ്യം 33,000 വാട്ടാണെന്നും പറയുന്നു. താമസിയാതെ 1650 മെഗാവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാണു പദ്ധതിയിടുന്നത്. എന്നാല്‍, സര്‍ക്കാര്‍ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നും ഈ അളവില്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കുറഞ്ഞത് ഒമ്പതുവര്‍ഷമെങ്കിലും എടുക്കുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2500 കോടി ഡോളര്‍ (1,12,000 കോടിയോളം രൂപ) ചെലവില്‍ 1650 മെഗാവാട്ട് വീതം ശേഷിയുള്ള ആറു നിലയങ്ങളാണു സ്ഥാപിക്കാന്‍ പോവുന്നത്. ഇതില്‍ രണ്ടു നിലയങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. വമ്പന്‍ പദ്ധതി വരുന്നതോടെ രത്‌നഗിരി മാത്രമല്ല അനുബന്ധപ്രദേശങ്ങളും മുംബൈ നഗരവും കൊങ്കണ്‍ തീരം തന്നെയും ഭീഷണിയുടെ നിഴലിലാവുമെന്ന് ആശങ്ക പരന്നുകഴിഞ്ഞു.
പരിസ്ഥിതി ദുര്‍ബലപ്രദേശമെന്നു വിലയിരുത്തപ്പെട്ട രത്‌നഗിരി മേഖലയിലാണു ജൈതാപൂര്‍ ആണവനിലയം വരുന്നത്; അതും സുരക്ഷയെക്കുറിച്ച് ഒരുറപ്പുമില്ലാതെ. ആണവനിലയത്തിനു വനം-പരിസ്ഥിതിമന്ത്രാലയം സോപാധിക അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പരിസ്ഥിതിനാശവും ജനങ്ങളുടെ അരക്ഷിതാവസ്ഥയും സംബന്ധിച്ച ആശങ്കകള്‍ മേഖലയിലെങ്ങും പടര്‍ന്നിരിക്കുകയാണ്. പാരിസ്ഥിതിക അനുമതി നല്‍കിയതു വേണ്ടത്ര പഠനങ്ങള്‍ നടത്താതെയും ദീര്‍ഘകാല പരിണതികള്‍ കണക്കിലെടുക്കാതെയുമാണെന്നു പ്രഫ. മാധവ് ഗാഡ്‌ഗിലിനെപ്പോലുള്ള പ്രമുഖരായ പരിസ്ഥിതി നിരീക്ഷകര്‍ പറയുന്നു.
കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ രാജവ്യാപക പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കിയ വ്യവസായ സാധ്യതകള്‍ക്കുള്ള സൂചനാ ഭൂപടം പരിശോധിച്ചാല്‍ രത്‌നഗിരി അത്രയൊന്നും പരിസ്ഥിതിപ്രാധാന്യമില്ലാത്ത മേഖലയാണെന്നു തോന്നും. രത്‌നഗിരിയിലെ സംരക്ഷിതവനവും കണ്ടല്‍ക്കാടുകളും മാത്രമാണ് ഈ ഭൂപടം പരിഗണിച്ചിരിക്കുന്നത്. ചരിത്രപരമായ പല കാരണങ്ങള്‍കൊണ്ടു രത്‌നഗിരിയില്‍ സംരക്ഷിതവനമായി പ്രഖ്യാപിച്ച പ്രദേശം വളരെ കുറവാണ്. എന്നാല്‍, ജൈവവൈവിധ്യം കൊണ്ടു സമ്പന്നമായ രത്‌നഗിരി മേഖലയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വനപ്രദേശങ്ങളാണു കൂടുതല്‍. ജില്ലയുടെ 2.5 ശതമാനം മാത്രമേ ഇവരുടെ കണക്കില്‍ വനമായിട്ടുള്ളൂ. സ്വകാര്യവനങ്ങള്‍ കൂടി ചേര്‍ത്താല്‍ ഇതു 40 ശതമാനത്തോളമാവും. കൊങ്കണ്‍ പീഠഭൂമി ജൈവവൈവിധ്യത്തിന്റെ കേദാരമാണ്. ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ ജീവിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥകളാണു പീഠഭൂമിയിലെങ്ങും. ഈ ഘടകങ്ങളൊന്നും പാരിസ്ഥിതികാഘാത പഠനങ്ങളില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനു പുറമെ, മാങ്ങ, മല്‍സ്യം, പുഷ്‌പം എന്നിവയാണു മേഖലയിലെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ എന്ന കാര്യവും ഇവയ്‌ക്കു പുതിയ പദ്ധതി വരുന്നതോടെ ഉണ്ടാവാന്‍ പോവുന്ന പ്രശ്‌നങ്ങളും അവഗണിക്കപ്പെട്ടു.
അതിശക്തിയുള്ള ആണവനിലയം വരുന്നതിനു മറ്റൊരു വശംകൂടിയുണ്ട്. കൊങ്കണ്‍ മേഖലയ്‌ക്ക് ആകെ വേണ്ടിവരുന്നതിന്റെ എത്രയോ ഇരട്ടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോടെ ഇതു `കയറ്റുമതി' ചെയ്യാന്‍ ഹൈടെന്‍ഷന്‍ വിതരണശൃംഖലകള്‍ സ്ഥാപിക്കുമെന്നുറപ്പാണ്. പശ്ചിമഘട്ടത്തിലെങ്ങുമായി ഇതു നീണ്ടുനിവര്‍ന്നും ചുറ്റിപ്പിണഞ്ഞും കിടക്കും. ഈ ലൈനുകള്‍ക്കു താഴെയും ചുറ്റിലുമായി വളരുന്ന വൃക്ഷങ്ങള്‍ക്കും ചെയ്യാവുന്ന കൃഷികള്‍ക്കും നിയന്ത്രണം വരുന്നതോടെ വനങ്ങള്‍ക്കും കശുമാവ്, മാവ് തുടങ്ങിയ കാര്‍ഷികവിളകള്‍ക്കും ക്രമേണ മരണമണി മുഴങ്ങുകയും ചെയ്യും. നിലയം സ്ഥാപിക്കാന്‍ ഉേദ്ദശിക്കുന്ന സ്ഥലത്തിനു ചുറ്റും ഇത്തരം കൃഷിയിടങ്ങളുണ്ടെന്നതു നിസ്സാരമായി കാണരുതെന്നു കാര്‍ഷികവിദഗ്‌ധര്‍ പറയുന്നു.
ഊര്‍ജാവശ്യവും പദ്ധതിയുടെ ആവശ്യകതയും സംബന്ധിച്ചു ശാസ്‌ത്രീയവും സത്യസന്ധവുമായ കണക്കുകള്‍ ആവശ്യമാണെന്നു കൊങ്കണ്‍ ബച്ചാവോ ആന്ദോളന്‍ പറയുന്നു. ഊര്‍ജാവശ്യത്തിന് ആണവ സാങ്കേതികവിദ്യയാണ് ആദ്യത്തെ അഭയമെന്നതു തെറ്റായ നയരൂപീകരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആണവനിലയത്തില്‍നിന്നുള്ള പ്രധാന പ്രശ്‌നം അണുവികിരണമാണ്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും സമാനതകളില്ലാത്ത ദുരിതം സമ്മാനിച്ച് ആയിരക്കണക്കിനു വര്‍ഷം അണുവികിരണം തുടര്‍ന്നുകൊണ്ടേയിരിക്കും. നിലയത്തില്‍നിന്നുണ്ടാവുന്ന ആണവ അവശിഷ്ടങ്ങള്‍, അസംസ്‌കൃത സ്രോതസ്സുകള്‍, ഇവയുടെ ശേഖരണം എന്നിവയും പ്രശ്‌നങ്ങളാണ്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടായാല്‍ ഒരു വലിയ ഭൂവിഭാഗത്തിന്റെ ചരിത്രം തന്നെ മാഞ്ഞുപോവുകയും ചെയ്യും.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 35 ഉപാധികളാണു പാരിസ്ഥിതികാനുമതിക്കായി മുന്നോട്ടുവച്ചത്. ഇതില്‍ 23 എണ്ണം സുവ്യക്തവുമാണ്. എന്നാല്‍, പാരിസ്ഥിതികാഘാത പഠനത്തെ സാമ്പത്തികവും തന്ത്രപരവുമായ ഘടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന മന്ത്രി ജയറാം രമേശിന്റെ പ്രസ്‌താവന, പഠനത്തിന്റെയും അനുമതിയുടെയും സാധുതയില്ലായ്‌മയെയാണു സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും രത്‌നഗിരിയിലെ സാമൂഹികപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടുതന്നെ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
മറ്റെല്ലാ പദ്ധതികള്‍ക്കുമെന്നപോലെ ജൈതാപൂര്‍ ആണവനിലയത്തിനും വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി വേണമായിരുന്നു. പദ്ധതിക്കു സോപാധിക അനുമതി നല്‍കിയശേഷം പരിസ്ഥിതിമന്ത്രി ജയറാം രമേശ് ഇപ്പോള്‍ പറയുന്നത്, ആണവ സുരക്ഷിതത്വം ആണവോര്‍ജ നിയന്ത്രണ ബോര്‍ഡി(എ.ഇ.ആര്‍.ബി)നാണെന്നാണ്. എല്ലാ തലത്തിലും പദ്ധതിയെക്കുറിച്ചു വിശദമായ പഠനം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പരിസ്ഥിതി, സാങ്കേതികവിദ്യ, അണുവികിരണം, ശേഖരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സത്യസന്ധമായ പഠനമാണ് ആവശ്യം. എ.ഇ.ആര്‍.ബി നടപടിക്രമങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുക കൂടി ചെയ്യുന്നതോടെ ഇത്തരം ആശങ്കകള്‍ക്ക് അല്‍പ്പം ആശ്വാസമാവും.
അറീവയുടെ പരിസ്ഥിതി, ആരോഗ്യ, വികസന, സാമ്പത്തികചരിത്രം മറന്നാണു കമ്പനിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ചുവപ്പുപരവതാനി വിരിക്കുന്നതെന്ന് രത്‌നഗിരിക്കൊപ്പം രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സിന്റെ ഊര്‍ജാവശ്യങ്ങളുടെ 80 ശതമാനവും ആണവപദ്ധതികളില്‍നിന്നാണെന്ന വാദം മുന്നോട്ടുവച്ചാണ് അമേരിക്കയില്‍ ചില ആണവ ഏജന്റുമാര്‍ അറീവയെ അങ്ങോട്ടു ക്ഷണിച്ചത്. ഇതില്‍ അമേരിക്കയിലെ പ്രമുഖ റിപബ്ലിക്കന്‍ നേതാക്കളും ഉള്‍പ്പെടുന്നു. എന്നാല്‍, ഇതു വെറും പ്രചാരണം മാത്രമാണെന്ന് അമേരിക്കയിലെ സന്നദ്ധസംഘടനകള്‍ കണക്കുകളുദ്ധരിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിന്റെ ആണവശേഷിയെക്കുറിച്ചുള്ള ചര്‍ച്ച അമേരിക്കയില്‍ സജീവമാവാനുള്ള കാരണം, അമേരിക്കയില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ അറീവയെ കൊണ്ടുവരാനുള്ള നീക്കമാണ്. ആഫ്രിക്കന്‍രാജ്യങ്ങളില്‍ അറീവയും അനുബന്ധസ്ഥാപനങ്ങളും വിതച്ച തീരാദുരിതങ്ങളുടെ ചരിത്രം വിസ്‌മരിക്കരുതെന്ന സന്ദേശമാണ് അമേരിക്കയിലെ സാമൂഹികപ്രവര്‍ത്തകര്‍ അവിടത്തെ പൊതുസമൂഹത്തിനു മുന്നില്‍വച്ചത്. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അപകടാവസ്ഥയും സാങ്കേതികവിദ്യയുടെ ഉയര്‍ന്ന ചെലവും ഇതിനു പുറമെ. ഒരുപറ്റം മാധ്യമപ്രവര്‍ത്തകരും അറീവയുടെ റിയാക്‌റ്ററുകള്‍ യു.എസിലെത്തിക്കുന്നതിനു വേണ്ടി പണിയെടുത്തു.
ലോകത്തെ ഏറ്റവും വലിയ ആണവ ഓപറേറ്ററാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അറീവ. സ്വന്തം രാജ്യത്ത് എതിര്‍പ്പു നേരിടുന്ന സാങ്കേതികവിദ്യ മറ്റു രാജ്യങ്ങള്‍ക്കു കച്ചവടം ചെയ്‌തു കാശുണ്ടാക്കുകയും അതുവഴി ആണവസംസ്‌കരണത്തിന് അത്തരം രാജ്യങ്ങളെ എന്നന്നേക്കുമായി തങ്ങളുടെ ആശ്രിതരാക്കുകയും ചെയ്യുക എന്ന തന്ത്രമാണു ഫ്രാന്‍സ് ഇപ്പോള്‍ പയറ്റുന്നത്. ഈ കച്ചവടത്തെ മുന്നില്‍നിന്നു നയിക്കുന്നത് ഫ്രഞ്ച് പ്രസിഡന്റ് നികൊളാസ് സര്‍കോസി തന്നെയാണ്. ഒരിക്കല്‍ വാഷിങ്‌ടണ്‍ പോസ്‌റ്റ് സര്‍കോസിയെ വിശേഷിപ്പിച്ചത് ആക്രമണകാരിയായ സെയില്‍സ്‌മാന്‍ എന്നാണ്. പണം നല്‍കാന്‍ തയ്യാറുള്ള ഏതു രാജ്യത്തിനും ആണവ സാങ്കേതികവിദ്യ വില്‍ക്കുകയാണ് ഇപ്പോള്‍ ഫ്രാന്‍സ് ചെയ്യുന്നത്.
ഇത്തരം വില്‍പ്പന നടക്കുന്നത് സമാധാനാവശ്യത്തിനുള്ള ആണവോര്‍ജ സഹകരണം എന്ന പേരിലാണ്. എന്നാല്‍, നിരായുധീകരണ ഊര്‍ജാവശ്യം എന്ന പേരിലുള്ള ഈ കച്ചവടങ്ങള്‍ ഫ്രാന്‍സിനകത്തും പുറത്തും അറീവയ്‌ക്കുള്ള കറുത്ത ചരിത്രത്തെ വിസ്‌മരിച്ചാണു നടക്കുന്നത്. ഉപേക്ഷിക്കപ്പെട്ട 210 യുറേനിയം ഖനികളാണു ഫ്രാന്‍സിലുള്ളത്. ഇവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന വികിരണമുള്ള മണ്ണും പാറയും (ടെയിലിങ്‌സ്) തലമുറകള്‍ക്കു ഭീഷണിയായി തുടരുകയാണ്. എന്നാല്‍, ഫ്രാന്‍സിലെ പല സ്‌കൂളുകളിലും ഗ്രൗണ്ട് നിര്‍മാണത്തിനും പ്രധാനെപ്പട്ട സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഏരിയകള്‍ നിര്‍മിക്കുന്നതിനും ടെയിലിങ്‌സ് ഉപയോഗിച്ചുവരുന്നതായി സന്നദ്ധസംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്.
(അവസാനിക്കുന്നില്ല.)
Thursday, January 6, 2011
രത്‌നഗിരി നല്‍കുന്ന അപായസിഗ്നല്‍
Labels:
areva,
energy,
environment,
nuclear,
ratnagiri,
അറീവ,
ആണവോര്‍ജ്ജം,
രത്‌നഗിരി
Subscribe to:
Post Comments (Atom)
No comments:
Post a Comment