Thursday, January 6, 2011

ആണവമാലിന്യത്തിന്റെ ദുരന്തങ്ങള്‍

രത്‌നഗിരി നല്‍കുന്ന അപായസിഗ്നല്‍‍- 2

ലോകത്തെ ഏറ്റവും വലിയ ആണവ ഓപറേറ്ററാണ്‌ ഫ്രഞ്ച്‌ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അറീവ. സ്വന്തം രാജ്യത്ത്‌ എതിര്‍പ്പു നേരിടുന്ന സാങ്കേതികവിദ്യ മറ്റു രാജ്യങ്ങള്‍ക്കു കച്ചവടം ചെയ്‌തു കാശുണ്ടാക്കുകയും അതുവഴി ആണവസംസ്‌കരണത്തിന്‌ അത്തരം രാജ്യങ്ങളെ എന്നന്നേക്കുമായി തങ്ങളുടെ ആശ്രിതരാക്കുകയും ചെയ്യുക എന്ന തന്ത്രമാണു ഫ്രാന്‍സ്‌ ഇപ്പോള്‍ പയറ്റുന്നത്‌. ഈ കച്ചവടത്തെ മുന്നില്‍നിന്നു നയിക്കുന്നത്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നികൊളാസ്‌ സര്‍കോസി തന്നെയാണ്‌. ഒരിക്കല്‍ വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ സര്‍കോസിയെ വിശേഷിപ്പിച്ചത്‌ ആക്രമണകാരിയായ സെയില്‍സ്‌മാന്‍ എന്നാണ്‌. പണം നല്‍കാന്‍ തയ്യാറുള്ള ഏതു രാജ്യത്തിനും ആണവ സാങ്കേതികവിദ്യ വില്‍ക്കുകയാണ്‌ ഇപ്പോള്‍ ഫ്രാന്‍സ്‌ ചെയ്യുന്നത്‌.
ഇത്തരം വില്‍പ്പന നടക്കുന്നത്‌ സമാധാനാവശ്യത്തിനുള്ള ആണവോര്‍ജ സഹകരണം എന്ന പേരിലാണ്‌. എന്നാല്‍, നിരായുധീകരണ ഊര്‍ജാവശ്യം എന്ന പേരിലുള്ള ഈ കച്ചവടങ്ങള്‍ ഫ്രാന്‍സിനകത്തും പുറത്തും അറീവയ്‌ക്കുള്ള കറുത്ത ചരിത്രത്തെ വിസ്‌മരിച്ചാണു നടക്കുന്നത്‌. ഉപേക്ഷിക്കപ്പെട്ട 210 യുറേനിയം ഖനികളാണു ഫ്രാന്‍സിലുള്ളത്‌. ഇവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന വികിരണമുള്ള മണ്ണും പാറയും (ടെയിലിങ്‌സ്‌) തലമുറകള്‍ക്കു ഭീഷണിയായി തുടരുകയാണ്‌. എന്നാല്‍, ഫ്രാന്‍സിലെ പല സ്‌കൂളുകളിലും ഗ്രൗണ്ട്‌ നിര്‍മാണത്തിനും പ്രധാനെപ്പട്ട സ്ഥലങ്ങളില്‍ പാര്‍ക്കിങ്‌ ഏരിയകള്‍ നിര്‍മിക്കുന്നതിനും ടെയിലിങ്‌സ്‌ ഉപയോഗിച്ചുവരുന്നതായി സന്നദ്ധസംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്‌.
ഫ്രാന്‍സിലെ റിയാക്‌റ്ററുകളുടെ പരിസരങ്ങളിലും അല്ലാത്തിടത്തുമൊക്കെ ആണവമാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്‌. അമേരിക്കയിലേതുള്‍പ്പെടെ യുറേനിയം ഖനന കോര്‍പറേഷനുകളൊന്നും ഖനിപ്രദേശത്തും നിലയത്തിലും നടക്കുന്ന മലിനീകരണത്തിനും ഇതു വൃത്തിയാക്കുന്നതിനും ബാധ്യസ്ഥരല്ല. നിയമംവഴിയും സര്‍ക്കാരുകളുടെ ഒത്താശ വഴിയും കോര്‍പറേഷനുകള്‍ ഇതില്‍നിന്നു രക്ഷപ്പെടുകയാണു പതിവ്‌. പലപ്പോഴും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഒരു സൂചനാ ബോര്‍ഡ്‌ പോലും വയ്‌ക്കാതെ, ഭാവിയില്‍ വരാന്‍ സാധ്യതയുള്ള എല്ലാ പഴികളില്‍നിന്നും തന്ത്രപരമായി രക്ഷപ്പെടുകയാണു ചെയ്യുന്നത്‌.
അറീവാ കമ്പനിയുടെ ഏറ്റവും വലിയ സവിശേഷതയായി സി.ഇ.ഒ ആന്‍ ലോവെര്‍ഗോണ്‍ പറയുന്നത്‌, ഇടപാടുകളിലെയും പ്രവര്‍ത്തനത്തിലെയും സുതാര്യതയാണ്‌. ഈ വാദം 2008 ജൂലൈയില്‍ ട്രൈകാസ്റ്റിന്‍ നിലയത്തിലുണ്ടായ വികിരണച്ചോര്‍ച്ചയോടെ പൊളിഞ്ഞു. രണ്ടു നദികളാണ്‌ അന്നു മലിനീകരിക്കപ്പെട്ടത്‌. എന്നാല്‍, ചോര്‍ച്ചയുണ്ടായി 14 മണിക്കൂര്‍ അറീവ ഇക്കാര്യം മറച്ചുവച്ചു. പ്രതിരോധ നടപടികള്‍ തക്കസമയത്തു സ്വീകരിക്കാന്‍ ഇതുമൂലം കഴിയാതെ പോയി. നദികളിലും പരിസരപ്രദേശങ്ങളിലുമുള്ള ജലത്തില്‍ കുളിക്കുന്നത്‌ സര്‍ക്കാര്‍ നിരോധിച്ചു. അണുവികിരണമുണ്ടായ സ്ഥലത്തെ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോവാതിരിക്കുകയും ട്രൈകാസ്‌റ്റിനിലെ പൈന്‍ കര്‍ഷകര്‍ ദുരിതക്കയത്തിലാവുകയും ചെയ്‌തു. തുടര്‍ച്ചയായി മൂന്ന്‌ അപകടങ്ങളുണ്ടായതോടെ ഫ്രഞ്ച്‌ സര്‍ക്കാര്‍, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 58 നിലയങ്ങളില്‍ അടിയന്തരമായി പരിശോധനകള്‍ നടത്തി.
ഫ്രാന്‍സിലെ ഏറ്റവും `അപകടക്ഷമമായ' ആണവകേന്ദ്രം നോര്‍മാണ്ടി തീരത്തുള്ള ലാ ഹേഗിലെ വമ്പന്‍ ആണവ പുനസംസ്‌കരണനിലയമാണ്‌. സത്യത്തില്‍, ആണവമേഖലയില്‍ പുനസംസ്‌കരണം എന്ന വാക്ക്‌ ഉപയോഗിക്കാമോ എന്നതുസംബന്ധിച്ചു ഗൗരവമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്‌. ലാ ഹേഗില്‍ രാജ്യത്തിനകത്തും പുറത്തും നിന്നെത്തുന്ന പാതി സമ്പുഷ്ടീകരിക്കപ്പെട്ട ഇന്ധനമാണു പുനസംസ്‌കരിക്കുന്നത്‌. പുതിയ റിയാക്‌റ്റര്‍ ഇന്ധനമായി ഉപയോഗിക്കാന്‍ ഇവിടെ പ്ലൂട്ടോണിയവും യുറേനിയവും രാസപ്രക്രിയ വഴി വേര്‍തിരിക്കുന്നു. യുറേനിയവും പ്ലൂട്ടോണിയവും മിശ്രിതമാക്കി എം.ഒ.എക്‌സ്‌ എന്ന ഇന്ധനമുണ്ടാക്കുന്നു. എന്നാല്‍, ഫ്രാന്‍സില്‍ 20 നിലയങ്ങള്‍ മാത്രമേ ഈ ഇന്ധനം ഉപയോഗിക്കുന്നുള്ളൂ.
ഇത്തരം നിലയങ്ങളില്‍നിന്നുണ്ടാവുന്ന ആണവ അവശിഷ്ടങ്ങളാവട്ടെ, പുനസംസ്‌കരിക്കാനും കഴിയില്ല. ഫിഷന്‍ പ്രക്രിയയില്‍ എല്ലാ നിലയങ്ങളും പ്ലൂട്ടോണിയം പുറന്തള്ളുന്നു. ഇത്‌ 40 അണുബോംബിനോളം അപകടകരമാണ്‌. 80 ടണ്‍ അധിക പ്ലൂട്ടോണിയമാണ്‌ ലാ ഹേഗില്‍ കെട്ടിക്കിടക്കുന്നത്‌. ഇതില്‍ 30 ടണ്‍, ഇറക്കുമതി ചെയ്‌ത അര്‍ധ സമ്പുഷ്ടീകൃത ഇന്ധനങ്ങള്‍ വഴിയുണ്ടായതാണ്‌. അപകടം മണത്ത പല രാജ്യങ്ങളും ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കി. യുറേനിയവും വേണ്ടവിധം പുനസംസ്‌കരണം ചെയ്യുന്നില്ല. ഫ്രഞ്ച്‌ റിയാക്‌റ്ററുകളില്‍ ഉപയോഗിക്കപ്പെട്ട 95 ശതമാനം യുറേനിയവും മറ്റു പദാര്‍ഥങ്ങളുമായി ചേര്‍ന്നു യുറേനിയം-238 ആയി അപകടാവസ്ഥയില്‍ തുടരുകയാണ്‌. പുനസംസ്‌കരണം വന്‍തോതില്‍ ദ്രവീകൃത അണുവികിരണ അവശിഷ്ടങ്ങളാണു സൃഷ്‌ടിക്കുന്നത്‌. ഇതു കടലിലേക്കും അന്തരീക്ഷത്തിലേക്കും വിടുകയാണ്‌ അറീവ ചെയ്യുന്നത്‌. ഇംഗ്ലീഷ്‌ ചാനലിലേക്ക്‌ 100 ദശലക്ഷം ഗാലണ്‍ ദ്രവീകൃതമാലിന്യങ്ങളാണു ലാ ഹേഗില്‍നിന്നു തള്ളുന്നത്‌. ബ്രേം, ജെന്റ്‌ സര്‍വകലാശാലകള്‍ നടത്തിയ പഠനത്തില്‍, ക്രിപ്‌റ്റണ്‍-85 ഉള്‍പ്പെടെ സജീവ വികിരണമുള്ള ഘടകങ്ങള്‍ കടലിലും ആകാശത്തും കണ്ടെത്തിയിട്ടുണ്ട്‌. ലാ ഹേഗില്‍ വ്യാപകമാവുന്ന രക്താര്‍ബുദം അറീവയുടെ സങ്കേതികവിദ്യയുടെ അപകടമാണു വ്യക്തമാക്കുന്നത്‌. മേഖലയിലെ ബീച്ചുകള്‍ അടയ്‌ക്കുകയും മല്‍സ്യബന്ധനം നിരോധിക്കുകയും ചെയ്‌തിരിക്കുകയാണിപ്പോള്‍.
സത്യത്തില്‍ ഫ്രാന്‍സിനു മുമ്പിലുള്ള ഏറ്റവും വലിയ പ്രശ്‌നം, കുന്നുകുന്നായി കൂടിക്കൊണ്ടിരിക്കുന്ന ആണവാവശിഷ്ടങ്ങള്‍ എങ്ങനെ ഒഴിവാക്കണം എന്നറിയാത്തതാണ്‌. വികിരണ ശുദ്ധീകരണ ഏജന്‍സിയായ ആന്‍ഡ്ര ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയിലാണിപ്പോള്‍.
ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ ഊര്‍ജപ്രതിസന്ധിക്ക്‌ ഒരേയൊരു പോംവഴിയായി ചൂണ്ടിക്കാട്ടുന്ന ആണവനിലയങ്ങള്‍ക്കെതിരേ ഫ്രാന്‍സില്‍ വന്‍ കൂട്ടായ്‌മയാണു രൂപപ്പെടുന്നത്‌. 815 സംഘടനകള്‍ ആണവോര്‍ജം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭരംഗത്താണ്‌. 60 ശതമാനം ഫ്രഞ്ചുകാരും ഇനി ആണവനിലയം വേണ്ട എന്ന നിലപാടിലാണ്‌. അമേരിക്കയിലും ഫ്രാന്‍സില്‍ത്തന്നെയും എതിര്‍പ്പു നേരിടുന്ന ആണവ സാങ്കേതികവിദ്യയാണ്‌ ഇന്ത്യ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്‌.
അറീവയുടെ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത രണ്ട്‌ അധ്യായങ്ങളാണ്‌ നൈജറിലും ഗബോണിലും കമ്പനി സ്ഥാപിച്ച നിലയങ്ങളും അവയുണ്ടാക്കിയ പാരിസ്ഥിതിക സാമൂഹികപ്രശ്‌നങ്ങളും. അറീവയുടെ ആദ്യരൂപമായ കൊഗേമയാണു നിലയങ്ങള്‍ സ്ഥാപിച്ചത്‌. 40 വര്‍ഷത്തോളം യുറേനിയം ഖനനം നടത്തിയ ഈ രാജ്യങ്ങളിലെ പ്രദേശങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത ആരോഗ്യപ്രശ്‌നങ്ങളുടെ പിടിയിലാണ്‌. ഫ്രഞ്ച്‌ അഭിഭാഷകരുടെ സംഘടനയായ ഷെര്‍പ, നൈജറിലും ഗബോണിലും അറീവ നടത്തിയ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ അന്വേഷണത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. നൈജറില്‍ സഹാറാ മരുഭൂമിയിലെ ആര്‍ലിതിലും അകോകാനിലുമാണ്‌ കമ്പനി ഖനനവും സംസ്‌കരണവും നടത്തിയത്‌. ഇവിടെയെല്ലാം ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത തരത്തില്‍ മലിനീകരിക്കപ്പെട്ടുകഴിഞ്ഞു. കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന മേഖലയില്‍ ആകെയുള്ള ജലാശയങ്ങളെല്ലാം വികിരണശേഷിയുള്ള ഘടകങ്ങളെക്കൊണ്ടു നിറഞ്ഞു. പാഴ്‌വസ്‌തുക്കളായും മറ്റും വിറ്റഴിച്ച വികിരണശേഷിയുള്ള പദാര്‍ഥങ്ങള്‍ മറ്റൊരു ഭീഷണിയായി മാറിയിരിക്കുകയാണ്‌. പലതും വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ നിര്‍മാണത്തിനു വിദേശകമ്പനികള്‍ തന്നെ ഉപയോഗിച്ചു. അവ ആഫ്രിക്കന്‍രാജ്യങ്ങളില്‍ വിറ്റഴിച്ചു. ഗബോണ്‍ ആവട്ടെ, വികിരണപ്രശ്‌നങ്ങള്‍ കൊണ്ട്‌ ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുകയാണ്‌. അറീവ ആര്‍ലിതിലും അകോകാനിലും നിര്‍മിച്ച ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പ്രദേശത്തു വികിരണവുമായി ബന്ധപ്പെട്ട്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല എന്നു സ്ഥാപിക്കാനുള്ള തിടുക്കത്തിലായിരുന്നു. അതീവ ക്ഷീണിതരായി കാണപ്പെട്ട രോഗികളോട്‌ അവര്‍ക്ക്‌ എയ്‌ഡ്‌സാണെന്നും മലേറിയയാണെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയാണ്‌ ആശുപത്രികള്‍ ചെയ്‌തത്‌. മനുഷ്യാവകാശപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി അഗാദെസിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ ഒരിക്കലും തിരിച്ചുവരാനാവാത്തവിധം അണുവികിരണജന്യരോഗങ്ങള്‍ തങ്ങളെ പിടികൂടിയ വിവരം ജനങ്ങള്‍ അറിയുന്നത്‌. രോഗങ്ങള്‍ കണ്ടെത്തിയില്ല എന്നതല്ല, നിയമപരമായി സുരക്ഷിതസ്ഥാനത്തേക്കു ജനങ്ങളെ മാറ്റുന്നതിനു ഡോക്ടര്‍മാരുടെ ക്ലീന്‍ ചിറ്റ്‌ തടസ്സമായപ്പോള്‍ ആയിരങ്ങള്‍ രോഗബാധിതരായി എന്നതാണ്‌ ആശുപത്രികളുടെ ഈ നിലപാടിന്റെ അപകടം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അറീവ ഇപ്പോഴും തുടരുന്ന നിലപാട്‌ നൈജറിലെ രണ്ടു സ്ഥലങ്ങളിലും വികിരണപ്രശ്‌നമില്ല എന്നതാണ്‌. അകോകാനിലെ അറീവയുടെ ആശുപത്രിക്കു പുറത്തുള്ള കല്ലില്‍പ്പോലും സാധാരണനിലയിലേതിനേക്കാള്‍ നൂറുമടങ്ങ്‌ അണുവികിരണമുണ്ടെന്ന കണ്ടെത്തല്‍ ലോകമെമ്പാടുമുള്ള ആണവവിരുദ്ധ പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണു കേട്ടത്‌. എന്നാല്‍, താരതമ്യേന ദരിദ്രരാജ്യമായ നൈജറിനെ സ്വാധീനിച്ച്‌ 2012ല്‍ പ്രവര്‍ത്തനമാരംഭിക്കാവുന്ന തരത്തില്‍ ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ യുറേനിയം നിലയം ഇമൗറാറെന്നില്‍ നിര്‍മിക്കുകയാണ്‌ അറീവയിപ്പോള്‍. നൈജറിന്റെ ദൗര്‍ബല്യം മുതലെടുത്ത്‌ ആണവപദ്ധതികളുമായി മുന്നോട്ടുപോവുന്നതില്‍ ഇന്ത്യന്‍ കമ്പനികളുമുണ്ട്‌. ചൈന, കാനഡ, യു.എസ്‌ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവയാണു മറ്റു കമ്പനികള്‍.
അറീവയെ അമേരിക്കയിലെത്തിക്കുന്നതിനെതിരേ ആ രാജ്യത്തു പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്‌. എന്നാല്‍, ആണവമേഖലയിലെ വര്‍ഷങ്ങള്‍ നീണ്ട ഒറ്റപ്പെടല്‍ അവസാനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കടന്നുവരാന്‍ അറീവയ്‌ക്ക്‌ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. നികൊളാസ്‌ സര്‍കോസിയാവട്ടെ, തുറന്നുകിട്ടിയ വിപണിയുടെ ആവേശത്തില്‍ ഇന്ത്യയെ ഇത്രയും കാലം ഒറ്റപ്പെടുത്തിയതു ശരിയായില്ലെന്നു പ്രസ്‌താവിച്ച്‌ ഇന്ത്യന്‍ ഭരണാധികാരികളെ കൈയിലെടുക്കുകയും ചെയ്‌തു.
യു.എസില്‍ സൗത്ത്‌ കാരലിനയിലെ ഡ്യൂക്‌ എനര്‍ജിയുടെ കതാവ്‌ബ നിലയത്തിലെ പങ്കാളിയാണ്‌ അറീവ. സുരക്ഷിതത്വഭീഷണിയെ തുടര്‍ന്ന്‌ ഇത്‌ അടച്ചുപൂട്ടി. എം.ഒ.എക്‌സ്‌ ഇന്ധനം ഉപയോഗിക്കുന്ന ഫ്രാന്‍സിലെ ഒരു നിലയം പൂട്ടിയത്‌ അതു ഭൂകമ്പമേഖലയില്‍ വരുന്നതിനാലാണ്‌. അറീവയുടേത്‌ അമേരിക്ക കണ്ടതില്‍ വച്ച്‌ ഏറ്റവും ചെലവേറിയ സാങ്കേതികവിദ്യയാണെന്ന്‌ ആ രാജ്യത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ മൂന്ന്‌ അനുഭവങ്ങളും ജൈതാപൂരിന്റെ കാര്യത്തില്‍ അവഗണിക്കപ്പെട്ടു. ശേഷി തെളിയിക്കപ്പെടാത്തതോ വിവിധരംഗത്തുള്ളവര്‍ വിമര്‍ശിച്ചതോ ആയ ഇവല്യൂഷനറി പവര്‍ റിയാക്‌റ്റര്‍ (ഇ.പി.ആര്‍) എന്നു പേരുള്ള യൂറോപ്യന്‍ പ്രഷറൈസ്‌ഡ്‌ റിയാക്‌റ്ററുകളാണ്‌ അറീവയുടെ ഇപ്പോഴത്തെ തുറുപ്പുചീട്ട്‌. ഇതുതന്നെയാണ്‌ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ പോവുന്നതും.
ഫിന്‍ലന്റിലെ ഓല്‍കിലുവോത്തോയിലും ഫ്രാന്‍സിലെ ഫ്‌ളാമന്‍വില്ലെയിലും അറീവ സ്ഥാപിക്കുന്ന ഇ.പി.ആറുകള്‍ ഇപ്പോള്‍ തന്നെ തകരാറിലായിരിക്കുകയാണ്‌. ഫിന്‍ലന്റിലുണ്ടായ തകരാര്‍ തക്കസമയത്തു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ആ രാജ്യത്തിന്റെ ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി എഴുതിച്ചേര്‍ക്കേണ്ടിവരുമായിരുന്നു. ഈ പദ്ധതിയിലെ പങ്കാളിയായ സീമെന്‍സ്‌ അറീവയെ വിട്ടുപോയി. ഫ്രാന്‍സിലും അപകടകരമായ രീതിയിലുണ്ടായ വികിരണത്തെ തുടര്‍ന്നു നിലയം അടച്ചു. ഇതൊക്കെ നടക്കുന്നതിനിടയ്‌ക്കു ഫ്രഞ്ച്‌ വൈദ്യുത കമ്പനിയായ ഇ.ഡി.എഫിന്റെ രേഖകള്‍ പുറത്തായത്‌ ഇ.പി.ആറുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചു കൂടുതല്‍ ആശങ്കകളുണ്ടാക്കി. ജോണ്‍ ലാര്‍ജ്‌ എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍ നടത്തിയ പഠനത്തില്‍, ഇ.പി.ആറുകള്‍ തകര്‍ച്ചയ്‌ക്കും ആക്രമണങ്ങള്‍ക്കും എളുപ്പത്തില്‍ വിധേയമാവുമെന്നു മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍, ആണവരംഗത്തെ ഒറ്റപ്പെടലിനു പരിഹാരമെന്ന കോണ്‍ഗ്രസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശവാദത്തില്‍ വീണുപോയി എന്നു കരുതേണ്ടിയിരിക്കുന്നു. രത്‌നഗിരിയിലെ ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിച്ചാല്‍ തുടര്‍ച്ചയായി ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതു നമ്മുടെ രാജ്യം നോക്കിനില്‍ക്കേണ്ടിവരും. വികസിതരാജ്യമായിട്ടു കൂടി ഫ്രാന്‍സ്‌ അനുഭവിക്കുന്ന ആണവപ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്തും വന്നാല്‍ അന്നു മറുപടി പറയാനും നഷ്ടപരിഹാരം തരാനും ആരുമുണ്ടായെന്നു വരില്ല. ഭോപാല്‍ എന്ന മറന്നുപോവാത്ത പാഠം നമ്മുടെ മുന്നിലുണ്ട്‌.
(അവസാനിച്ചു.)

No comments: