Thursday, November 11, 2010

അത് ആദര്‍ശല്ല; ചരിത്രം നാണിക്കുന്ന അഴിമതിയുടെ ആഘോഷമാണ്



















രാജ്യത്തിന്റെ വാണിജ്യസ്ഥലത്ത് ആദര്‍ശ് ഹൗസിങ് സൊസൈറ്റി തട്ടിപ്പ് നടന്നതിനും വര്‍ഷങ്ങള്‍ നീണ്ട തട്ടിപ്പിനു കൂട്ടുനിന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം കിട്ടിയതിനും കാലം സാക്ഷി. സൈന്യത്തിന്റെ സുപ്രധാന ഓഫിസുകള്‍ക്ക് തൊട്ടടുത്ത് സുരക്ഷാ മാനദണ്ഡങ്ങളും കെട്ടിടനിര്‍മാണച്ചട്ടങ്ങളും കാറ്റില്‍ പറത്തി ഫ്‌ളാറ്റ് സമുച്ചയം പണിതതില്‍ സൈന്യത്തിന്റെ വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി അധികാരദുര്‍വിനിയോഗം നടത്തിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയനേതക്കളുടെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും പിന്തുണ ഇവര്‍ക്ക് യഥേഷ്ടം ലഭിക്കുകയും ചെയ്തു.
പശ്ചിമ നാവികസേനാ കമാന്‍ഡ്, ഫ്‌ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സഞ്ജീവ് ഭാസിന്‍ അടുത്തിടെ നാവികസേനാ മേധാവിക്ക് എഴുതിയ കത്തുകള്‍ ഉള്‍പ്പെടെ രേഖകള്‍ സൈന്യത്തിന്റെ ഭൂമി അന്യായമായി കൈമാറുകയായിരുന്നെന്നും യുദ്ധത്തില്‍ രക്തസാക്ഷിയാവരുടെ വിധവകളുടെയും വിരമിച്ച് സൈനിക ഉദ്യോഗസ്ഥരുടെയും പേരില്‍ രൂപീകരിച്ച ആദര്‍ശ് ഹൗസിങ് സൊസൈറ്റി യഥാര്‍ത്ഥത്തില്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധമില്ലാത്തതാണെന്നതിന് വ്യക്തമായ തെളിവുകളാണ് നല്‍കുന്നത്. പാര്‍ലമെന്റില്‍ 2003ല്‍ ഉന്നയിക്കപ്പെട്ട ഇതു സംബന്ധിച്ച സുപ്രധാന ചോദ്യത്തിന് സൈനിക ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തെറ്റായ മറുപടിയാണ് നല്‍കിയത്.
അഴിമതിക്കു കൂട്ടുനിന്ന എല്ലാ സൈനിക ഓഫിസര്‍മാര്‍ക്കും അഴിമതി തടയാന്‍ ശ്രമിച്ചവര്‍ക്കും ആദര്‍ശില്‍ ഫ്‌ളാറ്റുകളുണ്ടെന്നത് ആഴത്തില്‍ നടന്ന ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. സമുച്ചയത്തില്‍ ഫഌറ്റുകളുള്ളവരുടെ വിവരങ്ങള്‍ ആദര്‍ശ് സൊസൈറ്റി നല്‍കുന്നില്ലെന്ന് അഡ്മിറല്‍ ഭാസിന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം ആറുനിലകള്‍ നിര്‍മിക്കാന്‍ മാത്രം അനുമതിയുണ്ടായിരുന്ന ഫഌറ്റില്‍ ഇപ്പോള്‍ 31 നിലകളാണുള്ളത്. തീരദേശ നിയന്ത്രണ നിയമം ലംഘിച്ചു നിര്‍മിച്ച് ഫ്‌ളാറ്റ് തൊട്ടടുത്തുള്ള സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്കും വരാനിരിക്കുന്ന ഹെലിപ്പാഡിനും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും കത്തില്‍ പറയുന്നു. ഇതു സംബന്ധിച്ച് സൈന്യം വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
1996 മുതല്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമിയാണ് സൈന്യവുമായി ഒരു ബന്ധവുമില്ലാത്തെ ഭൂമിയാക്കി ഒരു സൊസൈറ്റിക്ക് ഫ്‌ളാറ്റ് നിര്‍മിക്കാന്‍ കൈമാറിയത്. ഭൂമി സൈന്യത്തിന്റേതാണോ എന്നതാണ് ആദര്‍ശ് വിവാദത്തിന്റെ പ്രധാനവിഷയം. കാലാകാലങ്ങളില്‍ സൈന്യത്തിലെ ചെറുതു മുതല്‍ ഉന്നതസ്ഥാനങ്ങളില്‍ വരെ ഇരുന്നവരൊക്കെ ഈ ചോദ്യത്തിന് അല്ല എന്ന ഉത്തരം നല്‍കാനാണ് തിടുക്കം കാണിച്ചത്. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേക്ക്് വേണ്ടി സൈന്യത്തിന്റെ ഭൂമി 1950കളില്‍ ഏറ്റെടുത്തപ്പോള്‍ പകരം നല്‍കിയ ഭൂമിയിലാണ് ഫ്‌ളാറ്റ് പണിതിരിക്കുന്നത്. 1958ഡിസംബറില്‍ പ്രതിരോധമന്ത്രാലയം ജോയിന്റ് സെക്രട്ടറി എഴുതിയ കത്തില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഈ കൈമാറ്റം സംബന്ധിച്ച രേഖകള്‍ മഹാരാഷ്ട്രാ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഓഫിസുകളില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം 1999ല്‍ കൊളാബയിലെ വിവാദഭൂമി സൈന്യം ആദര്‍ശ് സൊസൈറ്റിക്ക് കൈമാറുന്നതോടെയാണ് ഫ്‌ളാറ്റ് കുംഭകോണത്തിന്റെ കഥ തുടങ്ങുന്നത്. ഭൂമികൈമാറ്റവും നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും, രണ്ട് മുന്‍ സൈനികമേധാവികളുള്‍പ്പെടെ ഇപ്പോള്‍ സമുച്ചയത്തില്‍ ഫഌറ്റുകളുണ്ട്. ഇതനു പുറമെ കോണ്‍ഗ്രസ്, എന്‍.സി.പി, ബി.ജെ.പി നേതാക്കള്‍ക്കും ഇവരുടെ ബന്ധുക്കള്‍ക്കും ഒരു മാനദണ്ഡവുമില്ലാതെ ഫഌറ്റുകള്‍ നല്‍കി.
1973ല്‍ ബസ് ഡിപ്പോക്കായി സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥലം നല്‍കിയെങ്കിലും 1980ല്‍ ഇതു തിരിച്ചുപിടിച്ചു. മിതിലിനു പുറത്ത് റോഡിനായി 200 അടി സ്ഥലം ഒഴിച്ചിട്ടു. ഈ സ്ഥലത്ത് ആളുകള്‍ കൈയേറ്റം തുടങ്ങിയപ്പോള്‍ ഇവിടെ മരങ്ങള്‍ വച്ചുപിടിപ്പിച്ചതും ഒരു പാര്‍ക്ക് ആയി സ്ഥലം സംരക്ഷിച്ചതും സൈനിക അധികൃതരായിരുന്നു. അതേ സമയം, കരാര്‍ പ്രകാരം സൈന്യത്തിന് സ്ഥലം രേഖാമൂലം സംസ്ഥാനം കൈമാറിയിട്ടില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
1996ല്‍ മേജര്‍ ജനറല്‍ കരിയപ്പയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.
2000ല്‍ 200 മീറ്റര്‍ റോഡിന് പകരം 60 മീറ്റര്‍ റോഡ് മതി എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബാക്കി സ്ഥലത്ത് പരേഡ് ഗ്രൗണ്ട്, ഹെലിപ്പാഡ്, പുന്തോട്ടം, ബെസ്റ്റ് ബസ് ഡിപോ, താമസമേഖല എന്നിവയാക്കി മാറ്റാനും തീരുമാനമായി. ഈ താമസമേഖലയിലേക്കാണ് ആദര്‍ശിന്റെ വരവ്. സൈനികരുടെ ഒരു സൊസൈറ്റി സ്ഥലത്തിന് അപേക്ഷ സമര്‍പ്പിച്ചതായും സ്ഥലം സംരക്ഷിച്ചത് സൈന്യമാണെങ്കിലും ഉടമസ്ഥത സര്‍ക്കാരിന്റേതാണെന്നും കാണിച്ച് ബോംബെ കലക്ടര്‍ 2000ല്‍ സൈനിക അധികാരിയായ മഹാരാഷ്ട്രാ-ഗുജറാത്ത് മേഖലാ ജി.ഒ.സിക്ക് കത്തുനല്‍കി. സ്ഥലമനുവദിക്കുന്നതിന് എന്‍.ഒ.സി നല്‍കണമെന്നും കത്തിലുണ്ട്.
കത്തു കാത്തിരുന്നതു പോലെ തൊട്ടടുത്ത ദിവസം തന്നെ ജി.ഒ.സി സൈനിക സ്വത്തുകളുടെ ചുമതലയുള്ള ഡി.ഇ.ഒയോടെ റിപോര്‍ട്ട് തേടി. അതേ ദിവസം തന്നെ ഡി.ഇ.ഒ നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞത്. ഭൂമി ഒരിക്കലും സൈന്യത്തിന്റേതല്ല എന്നാണ്. അടുത്ത ദിവസം കേണല്‍ എസ് എസ് ജോഗ്, സൈനിക ഉദ്യോഗസ്ഥര്‍ക്കും വിധവകള്‍ക്കും ഭൂമി അനുവദിക്കാമെന്ന് കലക്ടര്‍ക്ക് കത്തു നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇക്കാര്യം ഡപ്യൂട്ടി ജി.ഒ.സിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായി രേഖകളില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. എന്‍.ഒ.സി നല്‍കിയില്ലെന്നാണ് രേഖയില്‍ എഴുതിയിരുക്കുന്നത്. കലക്ടറാവട്ടെ ഭൂമി സൈന്യത്തിന്റെ കസ്റ്റഡിയിലാണ് എന്ന് ഭൂമി അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ എഴുതി. ഇതു സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. 15 വര്‍ഷം തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ താമസിച്ചവരെയേ സൊസൈറ്റിയില്‍ അംഗങ്ങളാക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ നിര്‍ദേശം ലംഘിച്ചാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഫ്‌ളാറ്റ്് കൈവശം വച്ചിരിക്കുന്നത്.













2003ല്‍ പാര്‍ലമെന്റില്‍ വന്ന ചോദ്യത്തിന് ഉത്തരമായി റിപോര്‍ട്ട് നല്‍കുമ്പോള്‍ സ്ഥലം സൈന്യത്തിന്റേതല്ല എന്ന റിപോര്‍ട്ട് നല്‍കാന്‍ വിവിധതലത്തിലെ ഉദ്യോഗസ്ഥര്‍ സജീവമായി ഇടപെട്ടു. അന്ന് സൈനിക മേധാവിയായിരുന്ന ജനറല്‍ വിജി ഇപ്പോള്‍ ആദര്‍ശില്‍ഫ്‌ളാറ്റുണ്ട്.
2004ല്‍ വീണ മൈത്രേയ (ഡയറകര്‍ ഡി.ഇ.ഒ) ദക്ഷിണ സൈനിക കമാന്‍ഡിന് എഴുതിയ കത്തില്‍ ഭൂമി സൈന്യത്തിന്റേതാണെന്ന് അസന്നദിഗ്ധമായി വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ തുടങ്ങുകയായിരുന്നു. വീണയുടെ വാദം തെറ്റാണെന്നു തെളിയിക്കാന്‍ അടിസ്ഥാനരഹതിവും കൃത്രിമവുമായ കാര്യങ്ങളാണ് കമാന്‍ഡ് സൈനിക ആസ്ഥാനത്തിനു നല്‍കിയത്. എന്നാല്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ആദര്‍ശില്‍ അംഗങ്ങളാവുന്നത് ഈ കത്തോടെ വെളിച്ചത്തു വന്നു.
ആദര്‍ശ് ലാഭക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണെന്നും ഇതിന് സൈന്യവുമായി ബന്ധമില്ലെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുംബൈ ഡി.ഇ.ഒ സൗരവ് റേ 2003ല്‍ ജി.ഒ.സിക്ക് കത്തെഴുതിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

(വിവരങ്ങള്‍ക്കു കടപ്പാട്: ഇക്കണോമിക് ടൈംസ്, ചിത്രങ്ങള്‍: ഇന്ത്യാ ടുഡേ, ദ ഹിന്ദു)

No comments: