Sunday, November 21, 2010

ഇറോം ശര്‍മിളയുടെ സഹനസമരത്തിന് പത്താണ്ട്


















ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ സമാധാനപരമായി യുദ്ധം ചെയ്യുന്ന ഇറോം ശര്‍മിളയുടെ നിരാഹാര സമരം നവംബര്‍ ഒന്നിന് 10 വര്‍ഷം പിന്നിട്ടു. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നു വിശേഷിപ്പിക്കപ്പെടുന്ന 38 വയസ്സുകാരിയായ ശര്‍മിള സായുധസേനാ പ്രത്യേകാധികാര നിയമ(അഫ്‌സ്പ)ത്തിനെതിരേ 2000ല്‍ തുടങ്ങിയ നിരാഹാര സമരമാണ് 10 വര്‍ഷം പിന്നിട്ടിരിക്കുന്നത്.
കശ്മീരിലുള്‍പ്പെടെ അഫ്‌സ്പ പിന്‍വലിക്കണമെന്ന മുറവിളികള്‍ ശക്തമായിരിക്കെയാണ് നിരവധി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും സര്‍ക്കാരിന്റെ നിസ്സംഗഭാവത്തെ ഇച്ഛാശക്തികൊണ്ടു നേരിട്ടും അവര്‍ സമരത്തിന്റെ ഒരു ദശകം പൂര്‍ത്തിയാക്കിയത്.
എന്നാല്‍, മണിപ്പൂര്‍ സര്‍ക്കാര്‍ അഫ്‌സ്പ സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ 20ന് തീരുമാനമെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇബോബി സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ഇതോടെ ഈ ഡിസംബര്‍ മുതല്‍ അടുത്ത വര്‍ഷം ഡിസംബര്‍ വരെ സംസ്ഥാനത്ത് അഫ്‌സ്പ തുടരുമെന്ന് ഉറപ്പായി.
2000 നവംബര്‍ 2ന് ഇംഫാല്‍ നഗരമധ്യത്തില്‍ ഒരു യുവതിയുള്‍പ്പെടെ 10 സാധാരണക്കാരെ ഏറ്റുമുട്ടലിലെന്ന് അവകാശപ്പെട്ട് സേനാവിഭാഗമായ അസം റൈഫിള്‍സ് വധിച്ചതിനെ തുടര്‍ന്ന് ഇറോം ശര്‍മിള സമരം തുടങ്ങുകയായിരുന്നു. അന്നു തൊട്ട് ഒരു തരം ഭക്ഷണവും കഴിക്കാന്‍ സമ്മതിക്കാതിരുന്ന അവരെ ഇംഫാലിലെ ജെ.എന്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇപ്പോഴും ആരോഗ്യനില അതീവഗുരുതരമായി, ലവണജലത്തിന്റെ സഹായത്തോടെയാണ് ശര്‍മിള ജീവന്‍ നിലനിര്‍ത്തുന്നത്. ഇടയ്ക്കിടെ അവരെ മോചിപ്പിക്കുമെങ്കിലും ഉടന്‍ തന്നെ വീണ്ടു അറസ്റ്റ് ചെയ്യുകയും ആശുപത്രിയില്‍ തന്നെ തടവിലിടുകയുമാണ് ചെയ്യുന്നത്. ജയിലായി പ്രഖ്യാപിക്കപ്പെട്ട ആശുപത്രി മുറിക്കകത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അവരിപ്പോള്‍.

ശര്‍മിളയുടെ സമരത്തെ തുടര്‍ന്ന് അഫ്‌സപയ്‌ക്കെതിരേ ശക്തമായ വികാരമാണ് അസമിലുണ്ടായത്. തുടര്‍ന്ന് ആറ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രേറ്റര്‍ ഇംഫാലില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചെങ്കിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിയമം ഇപ്പോഴും നിലവിലുണ്ട്. 2004ല്‍ നിയമം കുറേക്കൂടി മാനുഷികമാക്കുന്നതിനെയും ബദല്‍ നിയമത്തെയും കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ബി പി ജഗ്്ജീവന്‍ റെഡ്ഡി കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കമ്മീഷന്റെ 147 പേജ് വരുന്ന റിപോര്‍ട്ടില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല.

No comments: